Wednesday, June 9, 2010

ചോക്ലേറ്റ്‌ നിറമുള്ള കുട്ടി

                          ചോക്ലേറ്റ്‌ നിറമുള്ള കുട്ടി




ഒരു അഭിനവ തത്വം:ജീവിതവും പ്രണയവും കാമവും വെവ്വേറെ ആണ്‌.അതല്ല, അത്‌ ഒന്നിനോടൊന്ന് ഇഴ ചേര്‍ന്നതാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ മൂഢന്മാരും മൂഢത്തികളും ആണ്‌.


 1.
വൈബ്രേഷന്‍ മോഡില്‍ ഇട്ടിരിക്കുന്ന മൊബൈലിന്റെ മുരള്‍ച്ചയാണ്‌ പാതി മയക്കതില്‍ നിന്നും കാതറീനെ ഉണര്‍ത്തിയത്‌.
"വണ്‍ മെസ്സേജ്‌ ഇന്‍ ഇന്‍ബോക്സ്‌." 3 ദിവസമായി ഒരായിരം തവണയെങ്കിലും അതെടുത്ത്‌ നോക്കിയിട്ടുണ്ട്‌.പ്രതീക്ഷാപൂര്‍വ്വം..  
'സെന്റ്‌ മി യുവര്‍ അക്കൗണ്ട്‌ നമ്പര്‍-ശ്യാം.'  
ഒരു വല്ലാത്ത ഈര്‍ഷ്യയാണ്‌ അവള്‍ക്ക്‌ തോന്നിയത്‌.വലത്‌ കൈ അറിയാതെ അടിവയറ്റിന്റെ പതുപതുപ്പില്‍ അമര്‍ന്നു.  
എന്റെ കുഞ്ഞു ഘനശ്യാം...  
പല രാത്രികളില്‍ തങ്ങള്‍ ഒന്നിച്ചുറങ്ങിയ നഗരത്തിലെ വാടകമുറി വിട്ട്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ശ്യാം ,അവന്റെ സ്ഥായിയായ സ്നേഹത്തിലേക്ക്‌, ജീവിതത്തിലേക്ക്‌ തിരിച്ച്‌ നടന്നത്‌.
-ജീവിതം, അല്ലെങ്കില്‍ സൗകര്യപൂര്‍വ്വമുള്ള പൊളിച്ചെഴുത്തുകള്‍ - 



2

അസാധാരണമാം വിധം മിടിയ്ക്കുന്ന ഹൃദയത്തോടെ ഒരു സാധാരണ ജോലി ദിവസത്തേയ്ക്ക്‌ അവള്‍ ശ്രദ്ധ തിരിച്ചു. 
വാലെന്റൈന്‍സ്‌ ഡേ അടുത്തിരിക്കുന്നത്‌ കൊണ്ട്‌ "ബെല്ല ഡെ റൊസ്‌"ന്റെ അലങ്കാരങ്ങള്‍ മുഴുവനും മാറ്റാനുള്ള തിരക്കിലായിരുന്നു പകല്‍ മുഴുവന്‍..ചുവന്ന ഹൃദയങ്ങള്‍ കൊണ്ട്‌ കടയ്ക്കു മുഴുവനും പുതു ചന്തം നല്‍കി, ഹൃദയാകൃതിയില്‍ അലങ്കരിച്ചു വെക്കേണ്ട ഡാര്‍ക്ക്‌ ചൊക്കൊലേറ്റുകള്‍..അജ്ഞാതരായ ഏതൊക്കെയോ പ്രണയികളെ കാത്തിരിക്കുന്ന കടും മധുരങ്ങള്‍...  
എന്നിട്ടും അയഞ്ഞ എതോ നിമിഷത്തില്‍ മനസ്സ്‌ തിരിച്ച്‌ നടന്ന് പ്രഗ്നന്‍സി ഹോം ചെക്കിംഗ്‌ കിറ്റില്‍ പോസിറ്റിവ്‌ ഫലം തെളിയിച്ച രണ്ട്‌ ചുകന്ന വരകളില്‍ തങ്ങി നിന്നു.നിഗൂഢമായ ഒരു ഭാവത്തൊടെയാണ്‌ കാതറീന്റെ വിരലുകള്‍ മൊബെയില്‍ കീ പാഡില്‍ ദ്രുത ഗതിയില്‍ ചലിച്ചത്‌.."ഇറ്റ്‌ ഈസ്‌ യെസ്‌!"..ഇളം ചൂടുള്ള, രോമക്കാടായ അവന്റെ നെഞ്ചില്‍ തല ചായചു നില്‍ക്കാനാണ്‌ അവള്‍ക്കന്നേരം തോന്നിയത്‌..മയില്‍പ്പീലിക്കണ്ണുള്ള കുഞ്ഞു ഘനശ്യാമിനെ സ്വപ്നം കണ്ട്‌ കൊണ്ട്‌.. 
നിമിഷങ്ങള്‍ക്ക്‌ ശേഷം ഫോണ്‍ ശബ്ദിച്ചപ്പോള്‍, ആദി മനുഷ്യന്റെ ശബ്ദമാണ്‌ മറു തലയ്ക്കല്‍ കേട്ടത്‌...വെളിവാക്കപ്പെട്ട നഗ്നത അത്തിയിലകളാല്‍ മറയ്ക്കാന്‍ ശ്രമിച്ച ആദി മനുഷ്യന്റെ...പാപബോധം തീണ്ടിയ ആദി മനുഷ്യന്‍!.സ്ത്രീയാല്‍ വഞ്ചിക്കപ്പെട്ട ആദിമനുഷ്യന്‍...സര്‍പ്പത്താല്‍ വഞ്ചിക്കപ്പെട്ട സ്ത്രീ. 
വീണ്ടും.. 
സെന്റ്‌ മി യുവര്‍ അക്കൗണ്ട്‌ നമ്പര്‍-ശ്യാം.
3. 
ഫെബ്രുവരിയുടെ വൈകുന്നേരങ്ങളിലെ തണുപ്പ്‌ പതുക്കെ വിട്ടു തുടങ്ങി..പെറ്റ്‌ പെരുകാനിരിക്കുന്ന ഉഷ്ണത്തിന്റെ മുന്നൊരുക്കമെന്നോണം.. 
നഗരത്തെ പച്ച പുതപ്പിക്കുന്ന പുല്‍ത്തകിടികളെ സ്പ്രിംഗ്ലറില്‍ നിന്നും ചീറ്റിത്തെറിക്കുന്ന വെള്ളം നനയ്ക്കുന്നുണ്ടായിരുന്നു. സൂര്യ രശ്മികള്‍ അതില്‍ മഴവില്ലു തീര്‍ക്കുന്നതും നോക്കി കാതറീന്‍ വേഗം നടന്നു..നടപ്പാത്തയില്‍ നിന്ന് വിട്ട്‌ പുല്‍ത്തകിടിയിലൂടെയായൈരുന്നു അവള്‍ നടന്നിരുന്നത്‌. പോയിന്റെട്‌ ഹീല്‍സ്‌ ഉള്ള ചെരുപ്പ്‌ പുല്‍ത്തകിടിയില്‍ പൂണ്ട്‌ പോകുന്നത്‌ കൊണ്ടാവാം അതു ഒരു കയ്യില്‍ കോര്‍ത്ത്‌ പിടിച്ചായിരുന്നു അവള്‍ നടക്കുനന്ത്‌. ചവിട്ടടികളില്‍ നനവ്‌..
 4. 
ഹൃദയവും ആമാശയവും വന്‍ കുടലും ചെറു കുടലും ഒക്കെ വെളിവാക്കുന്ന വിധത്തില്‍ ശരീരത്തിന്റെ മുന്‍ഭാഗം ചെത്തിയിറക്കിയ അനാട്ടമിക്കല്‍ മോഡല്‍.ഡോ.മധുശ്രീഗുപ്തയുടെ മേശപ്പുറം. 
കുഞ്ഞുഘനശ്യാമന്മാര്‍ എവിടെയാവും കൈവിരലുണ്ട്‌ കൊണ്ട്‌ പതുങ്ങിക്കിടക്കുക? അല്ല അത്‌ ആദി മനുഷ്യന്റെ ശരീരം ആണ്‌..പുരുഷനെ വഞ്ചിച്ച കുറ്റത്തിന്‌ സൃഷ്ടിയുടെ നോവറിയാന്‍ ദൈവ ശാപം ലഭിച്ച സ്ത്രീയുടെതല്ല. 
ഡോ.മധു ശ്രീ ഗുപ്തയുടെ മുന്നില്‍ കുറ്റവാളിയുടെ കണ്ണുകളോടെ അവള്‍ ഇരുന്നു.ലിപ്‌ ലൈനര്‍ അതിരിട്ട ചെറിയ ചുണ്ടുകളില്‍ ഭംഗിയുള്ള പുഞ്ചിരി വിരിയിച്ച്‌ ഡോ.മധുശ്രീ പറഞ്ഞു.."റിലാക്സ്‌..ഐ വില്‍ ഡു ഇറ്റ്‌". 
എ.റ്റി.എം ഇലെ അവസാന നാണയവും ചുരണ്ടി കൗണ്ടറില്‍ പണമടച്ച്‌ ഊഴത്തിനായി കാതറിന്‍ കാത്തു. 
കൈകോര്‍ത്ത്‌ പിടിച്ച്‌ കണ്ണുകളില്‍ സന്തോഷം നിറച്ച ഒരു ഭാര്യയും ഭര്‍ത്താവും എതിരില്‍.അവളുടെ കൈ അയാളുടെ മടിയില്‍ വിശ്രമിക്കുന്നു.ഗര്‍ഭപാത്രത്തില്‍ കിഴുക്കാം തൂക്കായി കിടക്കുന്ന ഉണ്ണിയുടെ ഘട്ടം ഘട്ടമായുള്ള വളര്‍ച്ച വ്യക്തമാക്കുന്ന പോസ്റ്ററില്‍ അവര്‍ സാകൂതം നോക്കിക്കൊണ്ടിരുന്നു... 
കാതറീന്റെ മൗനം പിടഞ്ഞു. 
കുഞ്ഞേ..നീ ഭാഗ്യവാന്‍..സ്നേഹത്തില്‍ കുരുത്ത്‌ സ്നേഹത്തില്‍ പിറക്കാന്‍ വിധിക്കപ്പെട്ടവന്‍..കുഞ്ഞു ഘനശ്യാം..അമ്മയോട്‌ പൊറുക്കുക..നീ അംഗീകരിക്കപ്പെടാത്തവനാണ്‌..പിതൃത്വം നിഷേധിക്കപ്പെട്ടവനാണ്‌.സൂര്യ തേജസ്സ്‌ ആവാഹിക്കുവാന്‍ ഈ അമ്മ കുന്തീദേവിയല്ല..നിന്നെ വളര്‍ത്താന്‍ ഒരു അതിരഥനും അവശേഷിക്കുന്നുമില്ല..
ഒബ്സര്‍വേഷന്‍ ടേബിളില്‍, കിടക്കുവാന്‍ ജീന്‍സിന്റെ ബട്ടണ്‍ അഴിച്ചപ്പോള്‍ അകത്തെവിടെയോ ഒരു സ്പന്ദനം..കിഴുക്കാം തൂക്കായി തുടയൊടുരസി നീ പിറന്നു വീഴേണ്ട യോനീമുഖത്തേക്ക്‌,ഡോക്റ്ററുടെ വെളുത്ത ഗ്ലൗസിട്ട കൈ കൊണ്ട്‌ നിനക്കുള്ള വിഷം തിരുകി.. മുലക്കണ്ണില്‍ വിഷം തേച്ച പൂതന!-നിന്റെ അമ്മ!
-കാമത്തിന്റെ ഒടുക്കം-
5. 
ഇഞ്ചക്ഷനുകള്‍ നല്‍കിയ തളര്‍ന്ന മയക്കം..എണ്ണ മിനുപ്പും, മയില്‍പ്പീലിക്കണ്ണും ഇരുണ്ട മുടിയഴകുമുള്ള കുഞ്ഞു ഘനശ്യാം അവളുടെ സ്വപ്നങ്ങളില്‍ കൈകാല്‍ കുടഞ്ഞ്‌ ചിരിച്ചു. 
ഉണര്‍ച്ചയില്‍... 
തൊണ്ടയിലേയ്ക്ക്‌ തികട്ടി വരുന്ന മരുന്നിന്റെ കയ്പ്പിനൊപ്പം വീണ്ടും മൊബൈല്‍ അതേ മെസ്സേജ്‌ ശര്‍ദ്ദിക്കുന്നു.."സെന്റ്‌ മി യുവര്‍ അക്കൗണ്ട്‌ നമ്പര്‍.." തുടരെത്തുടരെ വരുന്ന മുരള്‍ച്ച കട്ട്‌ ചെയ്ത്‌ റിപ്ലൈ ബട്ടനില്‍ അവള്‍ വിരലമര്‍ത്തി..
"സംഹാരതിനു ചിലവഴിക്കേണ്ടി വന്ന അക്കങ്ങളുടെ കണക്കെടുക്കുന്നതിനു മുന്‍പ്‌ എന്റെ ഘനശ്യാം നീയറിയുക..നമ്മുടെ കുഞ്ഞുഘനശ്യാം ചോക്ലേറ്റ്‌ ബ്രൗണ്‍ നിറത്തിലുള്ള രക്തക്കട്ടകളായി സാനിറ്ററി നാപ്കിന്റെ വെളുപ്പില്‍ അലിഞ്ഞില്ല്ലാതായി..എങ്കിലും ഘനശ്യാം നീയറിയുക.പ്രണയവും ജീവിതവും കാമവും വെവ്വെറെയാവുന്ന നീ നവയുഗത്തില്‍..ഞാന്‍ നിനക്കുള്ള പ്രണയം കരുതി വെച്ച്‌ കൊണ്ട്‌ യുഗങ്ങള്‍ക്കപ്പുറം...ഒരു യമുനാതീരവും ഇനി അതിന്റെ ഉള്ളുരക്കം അറിയാതിരിക്കട്ടെ" 
"മെസ്സേജ്‌ ഡെലിവേഡ്‌" 
-പ്രണയം മാത്രം..തുടര്‍ച്ച-
ശേഷം... 
മൊബൈലിന്റെ ചുവന്ന ബട്ടണില്‍ അവള്‍ അമര്‍ത്തി പ്രസ്സ്‌ ചെയ്തു..
ജാലകം