Friday, May 23, 2014

കുടിയേറ്റക്കാരന്റെ വീട് - എന്നോട് പറഞ്ഞത്


വായിച്ചുമടക്കി വെക്കുന്നത് 'കുടിയേറ്റക്കാരന്റെ വീട്' ആണ് .  ചെന്ന് കയറേണ്ടതും അതിലേയ്ക്ക് തന്നെ.

ഒരു വേനലില്‍ നിന്ന് മറ്റൊരു വേനലിലേയ്ക്കുള്ള യാത്ര. വേവിലേയ്ക്കുള്ള യാത്ര. വട പാവ് മുതല്‍ കുബൂസ് വരെ നീളുന്ന  ഒരുപാട് നിര്‍വചനങ്ങള്‍ ഉള്ള ഈ ദേശാന്തര യാത്രകളെ  എനിക്കങ്ങനെ ആണ് എഴുതി വെയ്ക്കാന്‍ തോന്നുന്നത്. പ്രവാസത്തിന്റെ ദിനസരികളില്‍ നിന്ന് വഴക്കിട്ടിറങ്ങി പാര്‍ക്കുന്ന ഒളിയിടത്തില്‍ ഇരുന്ന് മുസഫറിനെ വായിച്ച് തീരുമ്പോള്‍ പ്രാചീനമായ സഞ്ചാര വഴികള്‍ ഒക്കെയും തെളിഞ്ഞ് വരും പോലെ.

നാട് കടത്തലിന്റെ, ഒളിച്ചോട്ടത്തിന്റെ, മനുഷ്യ പ്രയാണത്തിന്റെ, പ്രാക്തനമായ ഈ സഞ്ചാര പഥങ്ങള്‍ അത്രയും എത്തിച്ചേരുന്നത് അതി ജീവനത്തിന് മനുഷ്യന്‍ എത്തിപ്പെടുന്ന സമാന്തരമായ മറുപാതയിലേയ്ക്കാണ്. തായ് വേരറുക്കപ്പെട്ടവന്റെ വിഹ്വലതയാണ് ഓരോ സാദാ പ്രവാസിയ്ക്കും. നനഞ്ഞിറങ്ങി വേരാഴ്ത്തിയ മണ്ണില്‍ നിന്ന് പറിച്ച് മാറ്റി മറ്റൊരിടത്ത് വേരുറപ്പിക്കാന്‍ സാധിക്കാതെ പതിയെ ഉണങ്ങി കരിഞ്ഞു പോവുന്ന പടുവൃക്ഷം.

'ഞണ്ട് കാട്ടില്‍ കുടുങ്ങുന്ന കുരുവി'യിലെ പോലെ കുരുക്കഴിക്കാന്‍ ഒരിക്കലും സാധിക്കാത്ത  പ്രവാസികളുടെ എണ്ണമറ്റ കാഴ്ചകള്‍ കണ്ടിരിക്കുന്നു ഇക്കാലമത്രയും.  ഒരു പവര്‍ പോയന്റ് പ്രസന്റേഷനില്‍, മൌസ് ക്ലിക്കില്‍ മാറി വരുന്ന സ്ലൈഡുകള്‍ പോലെ ഓരോ മുഖങ്ങള്‍, ഓരോ കാലങ്ങളിലൂടെ. കുറച്ച് കാലത്തേയ്ക്ക് അസ്വസ്ഥതപ്പെടുത്തുമെങ്കിലും സ്വന്തം കാര്യങ്ങളുടെ ഒറ്റച്ചുരുക്കത്തിലേയ്ക്ക് ഒട്ടക പക്ഷിയെ പോലെ മുഖം പൂഴ്ത്തുമ്പോള്‍ , അവയൊക്കെ ഓര്‍മ്മകളുടെ unused space ലേയ്ക്ക് ഒഴുകിപ്പോകാറാണ്  പതിവ് .

ഈ പുസ്തകത്തിലെ ഓരോ വാക്കും ഓരോ വരിയും പ്രവാസിയുടെ ഉള്ളു പൊള്ളിക്കുന്ന നേരറിവാകുന്നതും അത് കൊണ്ട് തന്നെ ആവും. പല കാലങ്ങളില്‍ എഴുതിയ കുറിപ്പുകള്‍ ഒന്നിച്ചൊരു പുസ്തകരൂപം ആയപ്പോള്‍ , അതില്‍ പ്രവാസത്തിന്റെ അനുഭവവും ആകുലതയും പഠനവും വിശകലനവും ഒക്കെ ഇടകലരുന്നു.
അതിന്റെ വിശാലമായ ലാന്‍ഡ് സ,കേപിലെക്ക് പാകിസ്ഥാനിയും ബംഗാളിയും പലസ്തീനിയും ഒക്കെ മലയാളിയ്ക്ക് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്നു .

മലയാളി പ്രവാസിയുടെ പൊങ്ങച്ച പ്രശ്നങ്ങള്‍ക്കൊപ്പം  യുദ്ധ ഭീതിയില്‍ പ്രാണന്‍ പിടയുന്ന പശ്ചിമേഷ്യന്‍ പ്രവാസങ്ങളുടെ ദൈന്യ ഭാവങ്ങളും ഭക്ഷണത്തളികയില്‍ വീണ മനുഷ്യന്റെ കണ്ണ് പോലെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു. മലയാളിയുടെ പൊങ്ങച്ചത്തിന്റെ തുറുകണ്ണിലേയ്ക്കും അത് പേടിയോടെ നീളുന്നുണ്ടായിരുന്നു .

പൌെലോ കൊയലോയുടെ വാക്കയരീസിലെ പോലെ മരുഭൂവിന്റെ സൌെന്ദര്യവും വന്യതയും ഭീതിയും അത് അടയാളപ്പെടുത്തു ന്നുണ്ടായിരുന്നു.

പ്രവാസത്തിന്റെ ചുഴിച്ചിത്രങ്ങളില്‍ തെളിമ ഇല്ലാതെ കിടക്കുന്ന പെണ്‍ പ്രവാസങ്ങളും ഏറെ ഉണ്ട്. ഭര്‍ത്താവിന്റെ അരിക് പറ്റി ഒറ്റ മുറി ഫ്ളാറ്റുകളുടെ ഷെയറിംഗ് അടുക്കളകളില്‍ നിന്ന് ബിരിയാണി ചെമ്പുമായി വാരാന്ത്യങ്ങളില്‍ പാര്‍ക്കുകളില്‍ ചേക്കേറുന്ന വീട്ടമ്മമാര്‍ മുതല്‍ മുലപ്പാലിന് തടയണ കെട്ടുന്ന നഴ്സുമാര്‍ അടക്കമുള്ള വലിയൊരു വിഭാഗം പെണ്‍ പ്രവാസികളും സമാന്തര യാത്ര നടത്തുന്നുണ്ട്.

അടുക്കള ചൂടിലും കഹ് വയുടെ  മസാലച്ചൂരിലും മുങ്ങിപ്പോയ നടു നിവര്‍ത്താന്‍ പറ്റാത്ത വിധം കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു വലിയ കൂട്ടം സ്ത്രീകള്‍ അറബി അടുക്കളകളില്‍ ഉണ്ട്. അവിടെ ശരീരം ആവശ്യപ്പെടുന്ന ശക്തമായ വെല്ലു വിളികള്‍ ഉണ്ട്. കീഴ്പ്പെടലുകളും കച്ചവടവും ഉണ്ട്. സ്വാതന്ത്യ്രം വേലി കെട്ടി നിര്‍ത്തിയിരിക്കുന്ന പല മാതിരി കണ്ണുകള്‍  ഉണ്ട് .പക്ഷെ ഓരോ പ്രവാസിക്കും പെറ്റമ്മയില്‍ നിന്ന് പോറ്റമ്മയിലേയ്ക്കുള്ള ഈ വഴി  ദൂരം വീണ്ടും താണ്ടിയേ പറ്റൂ..

അതിന്റെ മറ്റൊരു പാതിയിൽ ഇണയടുപ്പം ഇല്ലാതെ വൈകാരിക -സാമൂഹ്യ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന  പ്രവാസി കുടുംബങ്ങൾ നാട്ടിലൊരു അരക്ഷിത ജീവിതം നയിക്കുന്നുമുണ്ട് .

പണ്ടത് പട്ടിണി മാറ്റാന്‍ ഉള്ള പറിച്ച് നടല്‍ ആയിരുന്നുവെങ്കില്‍ ഇന്നത് ആര്‍ഭാടത്തിന്റെ തുകല്‍ സഞ്ചി മോടി പിടിപ്പിക്കാന്‍ കൂടി ആണെന്നുള്ളത് മറയില്ലാത്ത സത്യം. കുടിയേറ്റക്കാരന്റെ വീട്ടിലേയ്ക്ക് തിരിച്ച് പോകാന്‍ ഒരുങ്ങുന്ന ഈ നേരത്ത് മറ്റെന്തെഴുതാന്‍ ആണ് !




Monday, May 5, 2014

സൂര്യകാന്തിപ്പൂക്കൾക്ക് വേനലിന്റെ ചിരിയാണ്.



ഗ്രീഷ്മത്തിന് ക്ഷുരകന്റെ മുഖച്ഛായ ആണ് എന്നാരാണ് എന്നോട് പറഞ്ഞത്..? 
ക്യാമ്പസ്സിലെ പ്രിയ ചങ്ങാതി. നീണ്ടു കൊലുന്നനെയുള്ള അക്കേഷ്യ മരങ്ങള്‍ ഇല പൊഴിച്ച്, മുണ്ഡന ശിരസ്കരായി നില്‍ക്കുന്ന, വേനല്‍ വഴികളില്‍ വെച്ചാണ് അവന്‍ അങ്ങനെ പറഞ്ഞത്. 

നാഷണല്‍ ഹൈവേയ്ക്ക് ഇരുവശവുമായി ആകാശത്തേക്ക് കൈ നീട്ടി നില്ക്കുന്ന തീച്ചില്ലകളുമായി മെയ് മാസത്തിന്റെ കൊന്നകള്‍, പാലക്കാടിന്റെ ആവി പറക്കുന്ന പുഴുക്കമുള്ള വഴികളിലേക്ക് ഇത്തിരി തണല്‍ വിരിയ്ക്കുന്നതും കടും വേനലിലാണ്. അതിനു കീഴെ മൂര്‍ച്ചയുള്ള എലവഞ്ചേരി കൊടുവാള്‍ത്തലപ്പ് കൊണ്ട് പനംനൊങ്കും ഇളംകരിക്കും വെട്ടി വില്ക്കുന്ന കച്ചവടക്കാര്‍ സഞ്ചാരികളുടെ ദാഹമകറ്റിയും തോളിലെ ചുവന്ന തോര്‍ത്ത് വട്ടത്തില്‍ ചുറ്റി വിയര്‍പ്പാറ്റിയും നില്‍ക്കുന്നുണ്ടാവും.

വഴിയരികിലെ കുഞ്ഞു പുല്‍ത്തലപ്പ് പോലും ദാക്ഷിണ്യമേതുമില്ലാത്ത സൂര്യാഘാതങ്ങളില്‍ പെട്ട് നീര് വാര്‍ന്നു മരിച്ചിരിക്കും.ആരോ കത്തിച്ച ഉണക്കയിലകളിലെ കൊഴുത്ത മഞ്ഞപ്പുകയില്‍ വേനല്‍ ചൂര് കലര്‍ന്നിരിക്കും. പുകയില്‍ കണ്ണ് നീറിയപ്പോള്‍ ഉള്ളിലൊരു കുട്ടി വിശ്വാസത്തോടെ പുക മന്ത്രം ഉരുവിടുന്നുണ്ടായിരുന്നു. 'വെള്ളാരം കല്ല് കാട്ടിത്തരാം' എന്ന് പറഞ്ഞ് പറ്റിച്ച് പുകയെ പാലക്കാടന്‍ കാറ്റിനൊപ്പം പറഞ്ഞയച്ച അതേ കുട്ടി. 

കുട്ടിക്കാലത്തിന്റെ പുകമറ അകന്നപ്പോള്‍ മുന്നില്‍ തെളിഞ്ഞ വെയില്‍പ്പാതയ്ക്കിരുവശവും സൂര്യകാന്തി പൂക്കള്‍ ചിരിച്ചു നില്ക്കുന്നുണ്ടായിരുന്നു. തോട്ടക്കാരന്റെ കണിശമായ കത്രികത്തലപ്പറിയാതെ ഒരു പുല്‍ക്കൊടി പോലും സ്ഥാനം തെറ്റി വളരാത്ത രാജപാതകള്‍ക്കിരുവശവുമായി വേനലിന്റെ ചിരിയുമായി എപ്പോഴാണീ സൂര്യകാന്തികള്‍ ചിരിച്ചെഴുന്നേറ്റു നിന്നത് ? 

അപ്പോളോയുടെ സഞ്ചാര പഥങ്ങളെ കണ്ണിമ ചിമ്മാതെ നോക്കി നിന്ന് നിശãബ്ദം പ്രണയിച്ച് പൂവിന്റെ ജന്മമെടുത്ത ദേവാംഗനയാണ് ഇവള്‍. ഗ്രീക്കുകഥയിലെ ക്ലൈറ്റിയെന്ന ജല ദേവത! നില മറന്ന് സൂര്യനെ പ്രണയിച്ച് മണ്ണില്‍ വേരുറച്ച് പോയ ഭഗ്ന പ്രണയിനി. 

അതിനാലാവും സൂര്യകാന്തിപ്പൂക്കള്‍ വേനലിനെ പോലെ തീക്ഷ്ണമായി ചിരിക്കുന്നത്. 
വിദൂരമായ സ്വപ്നസഞ്ചാരങ്ങളിലേക്ക് ഇപ്പോഴും പ്രത്യാശയോടെ കണ്ണയ്ക്കുന്നത് . 
ഓര്‍മ്മയുടെ വേനലടുപ്പിലേക്ക് മഞ്ഞപ്പൂക്കള്‍ നീട്ടി എറിയുന്നത് .


ജാലകം